ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇടവ കാപ്പിൽ സ്വദേശിയായ ഷിബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. സെപ്റ്റംബർ 28ന് രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലിൽ നിന്നും വലിച്ചു താഴയിട്ട ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് മൂത്തമകൾ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവിൽ അമ്മയും മകളും ചേർന്ന് കത്തി പിടിച്ചു വാങ്ങുകയുമായിരുന്നു.
ഇളയ മകളെയും കൂട്ടി മൂത്തമകൾ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോൾ ഷിബു മുറിയുടെ വാതിൽ കുറ്റിയിട്ട് ബീനയെ മർദ്ദിച്ചു. അലമാരയിൽ നിന്നും ചെറിയ കത്രികയെടുത്തു മുതുകിലും നെഞ്ചിലും തോളിലും കുത്തി. ആഴത്തിലുള്ള ഏഴോളം മുറിവുകൾ ബീനയുടെ ദേഹത്തുണ്ട്. ബഹളം കേട്ട് സമീപവാസികൾ ഓടികൂടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഷിബു മുറി തുറന്നത്. ബീന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്ത മകളുടെ ഇരു കൈ വിരലുകൾക്കും പിടിവലിയിൽ പരുക്കേറ്റു. ഗാർഹിക പീഡനത്തെ തുടർന്ന് കോടതിയിൽ പരാതി നൽകി പ്രൊട്ടക്ഷൻ ഓർഡർ കരസ്ഥമാക്കുന്നതിന് ബീന ശ്രമിച്ചതാണ് അക്രമിക്കാൻ കാരണമെന്ന് ഷിബു പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment