പടിഞ്ഞാറൻ മെക്‌സിക്കോയിൽ പാസഞ്ചർ ബസ് മറിഞ്ഞ് ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു. 20 ഓളം പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയുടെ അവസ്ഥ ഗുരുതരമാണെന്നും സർക്കാർ അധികൃതർ അറിയിച്ചു. 42 ഓളം യാത്രക്കാരുണ്ടായിരുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. യാത്രക്കാരിൽ കൂടുതലും വിദേശികളാണെന്നും ചിലർ യുഎസ് അതിർത്തിയിലേക്ക് പോകുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. റോഡിലെ വളവിലൂടെ അമിതവേഗതയിൽ ബസ് ഓടിച്ചതാകാം അപകടകാരണമെന്ന് അധികൃതർ സംശയിക്കുന്നു.
മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. എന്നാൽ അപകടത്തോട് ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ ഇതുവരെ പ്രതികരിച്ചില്ല.

Post a Comment