മദ്യപിക്കാന്‍ വിളിച്ചിട്ട് പോയില്ല, യുവാവിന് മര്‍ദനം: രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍


സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ ചെല്ലാതിരുന്നതിന് യുവാവിന് മര്‍ദനം. തിരുവനന്തപുരം വെള്ളാറില്‍ സെപ്തംബര്‍ 9ന് നടന്ന സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെയാണ്(24) പ്രതികള്‍ മര്‍ദിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ സ്വരാജിനെ മദ്യപിക്കാൻ വിളിച്ചെങ്കിലും ചെല്ലാത്തത് സംബന്ധിച്ചുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ എ.എസ്.ഐ മുനീർ, സുരേന്ദ്രൻ, സിപി ഒ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post