കൊല്ലം ശാസ്താംകോട്ടയിൽ ഭാര്യയെ ചിരവകൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറായ ആഷ്‌ലി സോളമനാണ് അധ്യാപികയായ ഭാര്യ അനിതയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. അനിതയ്ക്ക് പുരുഷ സുഹൃത്തുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നടന്ന് അഞ്ച് വർഷത്തിനു ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ഓക്ടോബർ 9-നായിരുന്നു കേസിനാസ്പദമായ സംഭവം. വളരെ ക്രൂരമായ രീതിയിലാണ് ആഷ്ലി അനിതയെ കൊന്നത്. വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയുമായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കിയാണ് ആഷ്‌ലി കൊലപാതകം നടത്തിയത്. അതുകൊണ്ട് തന്നെ കേസിൽ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ പ്രതി ആഷ്‌ലിക്ക് ശിക്ഷ വിധിച്ചു.
ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകൾ, 37 രേഖകൾ എന്നിവ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. അനിതയക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്ലി ഭാര്യയെ വീട്ടു തടങ്കലിൽ ആക്കിയിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാൻ നിർദേശിച്ച ദിവസമാണ് കൊലപതകം നടന്നത്. സർക്കാർ സ്കൂൾ അധ്യാപികയായിരുന്നു അനിത. ശാസ്താംകോട്ട ഇൻസ്പെക്ടർ വിഎസ് പ്രശാന്തിനായിരുന്നു അന്വേഷണ ചുമതല.

Post a Comment